കൊച്ചി: സൂംബ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സൂംബ അടിച്ചേല്‍പ്പിക്കരുതെന്നും എതിര്‍ക്കുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുവേണ്ടി ഇത്തരം വിഷയങ്ങള്‍ ഇട്ടുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം.
വിവാദങ്ങളിലേക്ക് പോകേണ്ട കാര്യമില്ല. സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ ആരെങ്കിലും എതിര്‍പ്പ് പറഞ്ഞാല്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. ഇതൊന്നും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല. ഇഷ്ടമുളളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യണ്ട. വ്യത്യസ്തമായ ഭാഷകളും വേഷവിധാനങ്ങളുമൊക്കെയുളള രാജ്യമാണ് നമ്മുടേത്. ആ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭംഗി. ഇത്തരം വിഷയങ്ങളില്‍ വിവാദങ്ങളിലേക്ക് പോകരുത്. വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുവേണ്ടി ഇത്തരം വിഷയങ്ങള്‍ നമ്മള്‍ ഇട്ടുകൊടുക്കരുത്. പച്ചവെളളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയുളള സ്ഥലമായി കേരളം മാറുകയാണ്’- വി ഡി സതീശന്‍ പറഞ്ഞു.
സ്കൂളുകളിൽ നടക്കുന്നത് ലഘു വ്യായാമമാണ്. കുട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നത്. അൽപ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾകൾക്ക് കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതിൽ ചോയ്സ് ഇല്ല. കോണ്ടക്ട് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ധ്യാപകന് ബാധ്യത ഉണ്ട്. ആരും കുട്ടികളോട് അല്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ നിർബന്ധപൂർവ്വം സർക്കാർ കുട്ടികളിൽ ഇത് അടിച്ചേൽപ്പിക്കില്ല’- ശിവൻകുട്ടി പറഞ്ഞു.
ആവശ്യമുള്ള കുട്ടികൾക്ക് ചെയ്യാം. അല്ലാത്തവർ സ്കൂളിനെ അറിയിച്ചാൽ മതി. എന്നാൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. ഒരോ സ്കൂളിൻ്റെയും സാഹചര്യം അനുസരിച്ച് ചെയ്താൽ മതി. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും ഉറപ്പു വരുത്തും- അദ്ദേഹം കൂട്ടിച്ചേർത്തു.