ന്യൂഡൽഹി: 294 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം ഉണ്ടായി ദിവസങ്ങൾക്കകം എയർ ഇന്ത്യയുടെ ഉപകമ്പനിയായ ‘എഐസാറ്റ്സിലെ’ ഓഫീസിൽ ഗംഭീര പാർട്ടി സംഘടിപ്പിച്ച നാലുജീവനക്കാരെ പുറത്താക്കി. മുതിർന്ന ഓഫീസർമാർ ഉൾപ്പെടെയുള്ള ഇവരോട് രാജിവയ്ക്കാൻ ബന്ധപ്പെട്ടവർ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. ജോലിസമയത്ത് ജീവനക്കാർ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ കടുത്ത വിമർശനം ഉയർന്നിരുന്നു. പിന്നാലെയായിരുന്നു നടപടി. എഐസാറ്റ്സിലെ ഗുരുഗ്രാം ഓഫീസിൽ ജൂൺ 20നായിരുന്നു പാർട്ടി. ജൂൺ 12നായിരുന്നു അപകടം.
അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി എയർ ഇന്ത്യയും ഉടമകളായ ടാറ്റാഗ്രൂപ്പും സോഷ്യൽ മീഡിയയിൽ അടക്കം കറുപ്പുനിറം അണിഞ്ഞതിനിടെയായിരുന്നു പാർട്ടിയും നൃത്തവും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും അനുയോജ്യമല്ലാത്ത സമയത്ത് നടന്ന ആഘോഷത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എഐസാറ്റ്സ് വക്താവ് അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം കമ്പനി പുലർത്തുന്ന മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി.
അതിനിടെ, വിമാന ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്‌ക്ക് കീഴിലെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കേന്ദ്ര സർക്കാരിന് കത്ത് നൽകി. ഐ.സി.എ.ഒ സെക്രട്ടറി ജനറൽ ജുയാൻ കാർലോസ് സലാസറാണ് വ്യോമയാന മന്ത്രാലയത്തിനും ഡി.ജി.സി.എ ഡയറക്‌ടർ ജനറലിനും കത്തയച്ചത്. ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നാണ് സൂചന. ആവശ്യം തള്ളിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐ.സി.എ.ഒ ചട്ടപ്രകാരം ലോകത്ത് എവിടെ വിമാനാപകടമുണ്ടായാലും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ രണ്ടാഴ്ചയ്‌ക്കകം നിയമിക്കുകയും, 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുകയും വേണം. എന്നാൽ ജൂലായ് 12ന് അഹമ്മദാബാദിൽ നടന്ന ദുരന്തത്തിൽ ഇതുവരെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല.ഇതാവാം ഐ.സി.എ.ഒ ഇടപെടലിന് കാരണമെന്ന് പറയുന്നു.