പി വി അൻവറിനെ അവഗണിച്ചത് തിരിച്ചടിയായെന്ന് സിപിഐഎം  ജില്ലാ കമ്മിറ്റി

0

മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞ് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി വി അൻവറിനെ അവഗണിച്ചത് തിരിച്ചടിയായെന്ന സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ ചർച്ച ചെയ്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി നൽകാതിരുന്നതും പൂർണമായി അവഗണിച്ചതും വോട്ട് ചോർച്ചയ്ക്ക് കാരണമായി എന്നും പാർട്ടി വിലയിരുത്തുന്നു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഈ വിലയിരുത്തൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അൻവറിന് മറുപടി കൊടുക്കാത്തത് പാർട്ടിക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചു. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങൾ, സ്വർണക്കടത്ത് ആരോപണം, എടവണ്ണ റിദാൻ ബാസിൽ കൊലക്കേസ്, മുഖ്യമന്ത്രിയും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ചാണ് അൻവർ സർക്കാരിനെതിരെ രംഗത്തുവന്നത്. മണ്ഡലത്തിലുടനീളം അൻവർ ഈ വിഷയങ്ങൾ ചർച്ചയാക്കുകയും ചെയ്തിരുന്നു. എന്നാൽ എൽഡിഎഫിന്റെ ഒരു പ്രചാരണപരിപാടികളിൽ പോലും നേതാക്കൾ ഈ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ പോലും കൂടെയുണ്ടായിരുന്ന ഒരാൾ വഞ്ചിച്ചത് മൂലം ഉണ്ടായ തിരഞ്ഞെടുപ്പ് എന്ന് മാത്രമാണ് അൻവറിനെതിരെ പറഞ്ഞിരുന്നത്. ഇത് തിരിച്ചടിയായെന്ന് പാർട്ടി വിലയിരുത്തുന്നു.

യുഡിഎഫിന് ലീഡ് ലഭിച്ച നിലമ്പൂർ നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ്‌ ചുമതലകൾ നൽകുന്നതിൽ വീഴ്ച ഉണ്ടായി എന്നും സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തിരുന്നു. ഇത് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ചുമതലകൾക്കായി പ്രാദേശികമായി പരിചയമുള്ളവരെ പരിഗണിച്ചില്ല. ഇതിനാൽ അയൽക്കൂട്ടം പോലെയുള്ള കൂട്ടായ്മകളിൽ നിന്നുള്ള വോട്ടുകളും അൻവർ നേടിയതായാണ് സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

ഇരുപതിനായിരത്തിനടുത്ത് വോട്ടുകളാണ് നിലമ്പൂരിൽ അൻവറിന് ലഭിച്ചത്. താൻ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്നും എൽഡിഎഫ് ക്യാമ്പിൽ നിന്നാണ് വോട്ടുകൾ ലഭിച്ചതെന്നും അൻവർ അഭിപ്രായപ്പെട്ടിരുന്നു. എഡിജിപി അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് ബന്ധം, പൊലീസുകാർക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ എന്നിവയും മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ വിമർശിച്ചുമായിരുന്നു നിലമ്പൂരിൽ അൻവറിന്റെ പ്രചാരണം. ഇതിലെല്ലാം പ്രധാന നേതാക്കൾ പോലും മറുപടി നൽകാത്തത് തിരിച്ചടിയായി എന്നാണ് സിപിഐഎം ഇപ്പോൾ വിലയിരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here