കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, കർണാടക. ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മഴമുന്നറിയിപ്പുകളെ തുടർന്ന് ഇടുക്കി, തൃശ്ശൂർ, വയനാട് ജില്ലകളിലും കോതമംഗലം, എറണാകുളം താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. വയനാട് കല്ലൂർ പുഴയിലും നൂൽപ്പുഴയിലും ജലനിരപ്പ് ഉയർന്നതായാണ് റിപ്പോർട്ട്. കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മുൻ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെ തിരുവണ്ണൂർ അങ്കൺവാടിയിലേയ്ക്ക് മാറ്റിയത്. അവശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും. രാത്രി പതിനൊന്നരയോടെ നൂൽപ്പുഴ പഞ്ചായത്തധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത് കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. ഇരിട്ടി പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. മലയോര മേഖലകളായ നിലമ്പൂർ, വഴിക്കടവ്, എടക്കര, പോത്തുകല്ല് ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എറണാകുളം ജില്ലയിലും മലയോര മേഖലയിൽ ശക്തമായ ഇടവിട്ട മഴ പെയ്യുന്നുണ്ട്. തൃശ്ശൂർ ജില്ലയിലും മഴ ശക്തമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്.
തൊടുപുഴ ആറിൽ ജലനിരപ്പ് ഉയരുകയാണ്. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കയറി തുടങ്ങി. ഇവിടെ വർക്ക് ഷോപ്പിലും വെള്ളം കയറി. താഴെ ഭാഗത്തെ ബസുകൾ മാറ്റി. രാത്രി ഒരു മണിയോടെയാണ് വെള്ളം കയറി തുടങ്ങിയത്. ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് രാത്രി ലഭിച്ചത്. കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ 360 സെൻ്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. പാംബ്ല ഡാമിൻ്റെ 4 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. പൊൻമുടി ഡാമിൻ്റെ 3 ഷട്ടറുകൾ ഉയർത്തി. മുല്ലപ്പെരിയാരിൽ ജലനിരപ്പ് 133.40 അടി ആയി ഉയർന്നിട്ടുണ്ട്.
വെള്ളിയാഴ്ച (27-06-2025) കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച (28-06-2025) കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലാകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും മുന്നറിയിപ്പുണ്ട്.