ന്യൂഡൽഹി: പൗരാവകാശങ്ങൾക്ക് വിലങ്ങിട്ട് ജനാധിപത്യത്തിന്റെ കറുത്ത ഏടായി മാറിയ അടിയന്തരാവസ്ഥയ്‌ക്ക് ഇന്ന് 50 വയസ് തികഞ്ഞിരിക്കുകയാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജനാധിപത്യ ധ്വംസനമെന്ന് ചൂണ്ടിക്കാട്ടി ഒരുവർഷം നീളുന്ന പ്രചാരണ പരിപാടികൾക്ക് കേന്ദ്രസർക്കാർ ഇന്ന് തുടക്കമിടും.
ഇതിനിടെ അടിയന്തരാവസ്ഥ കാലത്തെ തന്റെ അനുഭവങ്ങൾ വിവരിക്കുന്ന ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷനാണ് പുസ്തകം അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ മോദി തന്റെ എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘ദി എമർജൻസി ഡയറീസ്’ എന്നാണ് പുസ്തകത്തിന്റെ പേര്.’ദി എമർജൻസി ഡയറീസ് – അടിയന്തരാവസ്ഥക്കാലത്തെ എന്റെ യാത്രയെ വിവരക്കുന്നു.
ആ കാലത്തെ എന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരാൻ ആ ബുക്ക് സഹായിച്ചു. അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട ദിനങ്ങൾ ഓർമ്മിക്കുന്നവരോ ആ സമയത്ത് കഷ്ടത അനുഭവിച്ച കുടുംബങ്ങളോ സോഷ്യൽ മീഡിയയിൽ അവരുടെ അനുഭവങ്ങൾ പങ്കിടാം. 1975 മുതൽ 1977 വരെയുള്ള ലജ്ജാകരമായ കാലഘട്ടത്തെക്കുറിച്ച് മനസിലാക്കാൻ യുവാക്കൾക്ക് ഇതിലൂടെ കഴിയും’- മോദി എക്സിൽ കുറിച്ചു.
‘അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഞാൻ ഒരു യുവ ആർഎസ്എസ് പ്രചാരകനായിരുന്നു. അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിലൂടെ നിരവധി കാര്യങ്ങൾ ഞാൻ പഠിച്ചു. നമ്മുടെ ജനാധിപത്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ മനസിലാക്കി. എന്റെ അനുഭവങ്ങൾ ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ ഒരു പുസ്തകമായി ഇറക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. അതിന്റെ ആമുഖം അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരനായ എച്ച് ഡി ദേവഗൗഡയാണ് എഴുതിയിരിക്കുന്നത്’- മോദി വ്യക്തമാക്കി.