താൻ കടന്നുവന്ന വഴികളൊന്നും നിസാരമായിരുന്നില്ലെന്ന് നടി മഞ്ജു പത്രോസ്. അച്ഛനമ്മമാരും, സഹോദരനും, മകനും, സുഹൃത്തുക്കളുമാണ് തന്റെ ബലമെന്നും അവരില്ലായിരുന്നെങ്കിൽ താൻ ഉണ്ടാകില്ലായിരുന്നെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല. വിവാഹ ശേഷമുള്ള ജീവിതം നമ്മൾ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. നമുക്ക് ബഹുമാനം വേണം, സ്‌നേഹം വേണം, എല്ലാം വേണം. പക്ഷേ ഏറ്റവും വേണ്ടത് പൈസയാണ്. പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല.
ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. കിഡ്നി വിൽക്കാൻ വരെ പോയ ഒരാളാണ് ഞാൻ. ജീവിക്കണ്ട എന്ന് വരെ തോന്നി. പക്ഷേ നമ്മുടെ മകൻ, അമ്മച്ചി, പപ്പ, ഇവരെയൊക്കെ ഓർത്ത് നമ്മൾ പിടിച്ചുനിൽക്കും. ലൈഫിലിങ്ങനെയൊക്കെ സംഭവിക്കാൻ പാടില്ലെന്നൊന്നുമില്ല. ഇതിലൂടെയെല്ലാം ഒരാളുടെ ലൈഫ് പോകും. ആ സമയത്ത് നമുക്ക് മരിച്ച് കളയാൻ തോന്നും. ഒരു കൈ എവിടെ നിന്നെങ്കിലും കിട്ടിയില്ലെങ്കിൽ നമ്മൾ മരിച്ചുപോകും എന്ന സ്ഥിതിയാകും. പലവട്ടം മരണത്തെക്കുറിച്ച് ചിന്തിച്ചു.
ഞാനൊരു പേടിത്തൊണ്ടിയായതുകൊണ്ട് ചെയ്യാത്തതായിരിക്കാം. ആത്മഹത്യ ചെയ്‌തെന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ല. അന്നേരം അവർ അനുഭവിക്കുന്ന സംഘർഷത്തിലൂടെ പല പ്രാവശ്യം കടന്നുപോയ ആളാണ് ഞാൻ. പൊട്ടിക്കരഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ വാവിട്ട് കരഞ്ഞ ദിവസങ്ങളുണ്ട്.’- നടി വ്യക്തമാക്കി.