നിലമ്പൂരിൽ കിംഗ് മേക്കറായി കെ.സി വേണുഗോപാൽ

0

നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം നേടുമ്പോൾ, യഥാർത്ഥ കിംഗ് മേക്കറാവുകയാണ് കെ.സി വേണുഗോപാൽ. പൊട്ടിത്തെറി ഉണ്ടാകും എന്ന് കരുതിയ സ്ഥാനാർത്ഥി നിർണയം ഒരു അസ്വാരസ്യം പോലും ഇല്ലാതെ പരിഹരിച്ചത് മുതൽ  തെരഞ്ഞെടുപ്പിലെ അജണ്ട സെറ്റ് ചെയ്യുന്നതിൽ വരെ കെ.സിയുടെ ഇടപെടലാണ് വിജയം കണ്ടത്.

‘കേരളത്തിലെ കോൺഗ്രസിന് ധാരാളം നേതാക്കൾ ഉണ്ട്, കെട്ടുറപ്പ് മാത്രമില്ല’ എന്ന സ്ഥിരം വിമർശനത്തെ പൊളിച്ചടുക്കിയാണ് നിലമ്പൂർ തെരഞ്ഞെടുപ്പ്  അവസാനിച്ചത്. എണ്ണയിട്ട യന്ത്രം പോലെ ഏറ്റവും താഴെത്തട്ട് മുതൽ മേൽഘടകങ്ങൾ വരെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു നിലമ്പൂരിലേത്. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് നിയോജക മണ്ഡലത്തിൽ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങൾ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയിടത്ത് നിന്നാണ് അച്ചടക്കമുള്ള ഒരു സംഘടനയായി കോൺഗ്രസ് മാറിയത്. അതാവട്ടെ ഹൈക്കമാന്റിന്റെ കൃത്യമായ ഇടപെടലിനെ തുടർന്നാണ്. കെ സുധാകരനെ കെപിസിസി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റുമ്പോൾ സംഘടനയിൽ വലിയ ബഹളങ്ങൾ ഉണ്ടാകുമെന്നായിരുന്നു മാധ്യമങ്ങൾ കരുതിയത്; എന്നാൽ പുതിയ അധ്യക്ഷനെയും യുവാക്കളായ മൂന്ന് വർക്കിംഗ് പ്രസിഡൻ്റു മാരെയും നിയോഗിച്ച് കൃത്യമായ അജണ്ടയുമായി മുന്നോട്ടു പോകാൻ എഐസിസി നേതൃത്വം കെപിസിസിക്ക് കരുത്ത് നൽകി. ഒരു നേതാവും അപസ്വരം ഉയർത്തിയില്ല; അതിനുള്ള അവസരവും ഹൈക്കമാൻഡ് നൽകിയില്ല. സാധാരണ നിലയിൽ കെപിസിസി പ്രസിഡൻറ് പദവി ഒഴിഞ്ഞ വ്യക്തികളെ തഴയാറാണ് പതിവ്. എന്നാൽ കെ സുധാകരന് വർക്കിംഗ് കമ്മിറ്റിയിൽ മാന്യമായ സ്ഥാനം നൽകി കെസി വേണുഗോപാൽ ആ പ്രശ്നവും പരിഹരിച്ചു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് കോൺഗ്രസ് ഇറങ്ങിയത്.

ഒരു കേഡർ പാർട്ടിയെപ്പോലെ കോൺഗ്രസ് പ്രകടനം കാഴ്‌ച വച്ചപ്പോൾ, മുസ്‌ലിം ലീഗ് നേതാക്കളും അണികളും ലീഗ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിക്കുന്നതിലധികം വിയർപ്പൊഴുക്കി നിലമ്പൂരിൽ. എന്നാലിതൊന്നും കേവലം യാദൃശ്ചികമായി സംഭവിച്ചതല്ല. സ്ഥാനാർത്ഥി നിർണ്ണയം മുതൽക്കിങ്ങോട്ട് പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പടലപ്പിണങ്ങളൊഴിവാക്കി സകല ഘടകങ്ങളെയും ഒരൊറ്റക്കെട്ടായി നിർത്തിയതിന് പിന്നിൽ  സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ കണിശമായ ഇടപെടൽ ഉണ്ടായിരുന്നു. നിലമ്പൂരിൽ ജനങ്ങളും മാധ്യമങ്ങളും എന്ത് ചർച്ച ചെയ്യണമെന്ന അജണ്ട കൃത്യമായി സെറ്റ് ചെയ്‌തത് വേണുഗോപാലാണെന്ന് സമ്മതിച്ചുനൽകേണ്ടി വരും. എൽഡിഎഫ് പല വഴിക്ക് ചർച്ചകൾ തിരിച്ചുവിടാൻ ശ്രമിച്ചിട്ടും ചർച്ചകളെല്ലാം ജനകീയ പ്രശ്നങ്ങളിലേക്ക് എത്തിച്ചേർന്നത് കെ.സി വേണുഗോപാലിന്റെ ഇടപെടലിലാണ്. ഭരണ പരാജയം മറയ്ക്കാൻ വർഗീയ പ്രചരണത്തിലേക്ക് ഒതുങ്ങിക്കൂടുന്ന സി പി എമ്മിന്റെ സ്ഥിരം തന്ത്രം കെ.സിയുടെ ഇടപെടലിൽ പൊളിഞ്ഞടങ്ങി. ക്ഷേമ പെൻഷനും സി‌പിഎമ്മിന്റെ ആർഎസ്എസ് ബന്ധവും ദേശീയപാതാ തകർച്ചയും മനുഷ്യ-വന്യജീവി സംഘർഷവും മുഖ്യമന്ത്രിയുടെ മലപ്പുറം ആക്ഷേപവുമൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ദേശീയപാത തകർച്ചയിൽ പി എ സി ചെയർമാൻ എന്ന നിലയിൽ നേരിട്ട് ഇടപെട്ടാണ്  വേണുഗോപാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ പ്രതിരോധത്തിൽ ആക്കിയത്.

ഡൽഹിയിലിരുന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതായിരുന്നില്ല കെ.സി വേണുഗോപാലിന്റെ ശൈലി. നിലമ്പൂരിൽ പല തവണകളിലായി ഇലക്ഷൻ പ്രചരണത്തിൽ നേരിട്ട് പങ്കെടുത്ത് മാധ്യമങ്ങളെയും ജനശ്രദ്ധയും തന്റെ വഴിക്ക് കൊണ്ടുവരുന്നതിൽ വേണുഗോപാൽ വിജയിച്ചു. വേണുഗോപാലിന്റെ പ്രസ്താവനകൾ വളച്ചൊടിച്ച് അദ്ദേഹത്തിന് നേരെ വിവാദങ്ങൾ അഴിച്ചുവിട്ട് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ എൽഡിഎഫ് നോക്കിയെങ്കിലും ആ ശ്രമങ്ങൾ തിരിച്ചടിച്ചു. എൽഡിഎഫ് വിലയ്ക്കെടുത്ത മാധ്യമങ്ങളെ പോലും പെൻഷൻ കുടിശ്ശിക വിവാദം ചർച്ച ചെയ്യാതെ കഴിയില്ലെന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. കെ.സിയെന്ന നേതാവ് എന്തുകൊണ്ട് അനിഷേധ്യനായി ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഒരുപോലെ തുടരുന്നു എന്നതിനുള്ള മറുപടി ഈ രാഷ്ട്രീയ തന്ത്രങ്ങളിലുണ്ട്. ഏറ്റവും ഒടുവിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കി ട്രെൻഡ് സെറ്റ് ചെയ്യാനും  കെ സിക്ക് സാധിച്ചു.

പുതിയ കെപിസിസി നേതൃത്വത്തെക്കുറിച്ച് അണികൾക്കുള്ളിലുള്ള ആശങ്കകൾക്ക് നിലമ്പൂരിലെ പെർഫോമൻസ് വിരാമമിട്ടപ്പോൾ, പഴി പറഞ്ഞവരും പുതിയ നേതൃത്വത്തെ അവതരിപ്പിച്ച കെ.സി വേണുഗോപാൽ എംപിക്ക് അഭിനന്ദനങ്ങളുമായെത്തി. പി.വി.അൻവറിനെ കൈപ്പാടകലെ നിർത്താൻ പാർട്ടി കാണിച്ച തന്റേടത്തിന് പിന്നിലും കെ.സിയുടെ ആർജ്ജവമായിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ വോട്ടെടുപ്പു തീരും വരെ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കാൻ കെ.സി വേണുഗോപാലിനായി. ദേശീയരാഷ്ട്രീയത്തിലെത്തുമ്പോൾ സംസ്ഥാന രാഷ്ട്രീയം മറക്കുന്ന പതിവ് രീതിയിൽ നിന്ന് മാറി കേരള രാഷ്ട്രീയത്തിലും അതികായനായി നിൽക്കുകയാണ് കെ.സി വേണുഗോപാൽ. കെ കരുണാകരനും ഉമ്മൻചാണ്ടിയും അവശേഷിപ്പിച്ച വലിയ ശൂന്യത കെ.സി എന്ന സമർത്ഥനായ രാഷ്ട്രീയ തന്ത്രജ്ഞൻ നികത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here