നിലമ്പൂർ:നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കേവലം രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പോരാട്ടം മാത്രമായിരുന്നില്ല; ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും അത് ഒരുപോലെ അഗ്നിപരീക്ഷയായിരുന്നു. ഭരണപരാജയം മറയ്ക്കാൻ എൽഡിഎഫിന് നിലമ്പൂരിലെ വിജയം അനിവാര്യമായിരുന്നെങ്കിൽ, വരും തെരഞ്ഞെടുപ്പുകൾക്കുള്ള എൻട്രൻസ് പരീക്ഷയായിരുന്നു യുഡിഎഫിന് നിലമ്പൂർ. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുകയും യുഡിഎഫ് ഒറ്റക്കെട്ടായി തന്ത്രങ്ങൾ മെനഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തതോടെ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെയെത്തി.
യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന്റെ കാതൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ്; അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങൾ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഉറപ്പാക്കുന്നതിൽ നിർണായകമായിരുന്നു. സീറ്റ് തർക്കങ്ങൾ പ്രചരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ യുഡിഎഫിന്റെ ഭാവി പാളം തെറ്റിക്കുമെന്ന് ഏവരും കരുതി. എന്നാൽ തിരശ്ശീലയ്ക്ക് പിന്നിലെ കൃത്യമായ നയതന്ത്രത്തിലൂടെ കെ.സി വേണുഗോപാൽ സ്ഥാനാർത്ഥി നിർണ്ണയം പിഴവുകളില്ലാതെ, വിമത ശബ്ദങ്ങളില്ലാതെ പൂർത്തിയാക്കി.
ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഉടൻ തന്നെ പ്രചരണത്തിലേക്ക് കടന്ന യുഡിഎഫ് തുടക്കത്തിലേ ബഹുദൂരം മുന്നിലെത്തി. ഒപ്പം, ഡൽഹിയിലിരുന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന സാധാരണ ദേശീയ നേതാക്കളെപ്പോലെയല്ല താൻ എന്ന് വീണ്ടും തെളിയിച്ച് കെ.സി വേണുഗോപാൽ പ്രചരണത്തിന് മണ്ഡലത്തിൽ നേരിട്ടെത്തി. യുഡിഎഫ് കൺവെൻഷനുകളിലൊക്കെ, പിണറായി വിജയനെതിരെയും എൽഡിഎഫ് സർക്കാരിനെതിരെയും വേണുഗോപാൽ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. സാധാരണഗതിയിൽ സിപിഎമ്മിന്റെ പിആർ സ്ഥാപനങ്ങൾ നയിക്കുന്ന വഴിയിലേക്ക് എത്താറുള്ള മാധ്യമങ്ങളെ യുഡിഎഫിന്റെ അജണ്ടയിലേക്ക് വഴി തിരിച്ച് വിട്ടതും കെ.സി വേണുഗോപാലാണ്. വർഗ്ഗീയ പ്രചരണം നടത്താൻ ഉദ്ദേശിച്ച സിപിഎമ്മിനെ ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കി വെള്ളം കുടിപ്പിച്ചു. പെൻഷനും മനുഷ്യ-വന്യജീവി സംഘർഷവും മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനയും ദേശീയപാതാ തകർച്ചയുമൊക്കെ ഒന്നിന് പുറകെ ഒന്നായി ചർച്ചകളിൽ ഇടം പിടിച്ചു. വികസനവും സ്വത്വ രാഷ്ട്രീയവും പലപ്പോഴും കൈകോർക്കുന്ന നിലമ്പൂർ മണ്ഡലത്തിൽ, പ്രത്യേകിച്ച് വോട്ടർമാരെ ഈ ചർച്ചകൾ ആകർഷിച്ചു. യുഡിഎഫിന് എതിരെ ചർച്ചകൾ തിരിച്ച് വിടാനുള്ള എൽഡിഎഫ് ശ്രമമെല്ലാം വിഫലമാകുകയും ചെയ്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ ഒരു പ്രാദേശിക പോരാട്ടത്തിൽ നിന്ന് എൽഡിഎഫിന്റെ ഭരണത്തെക്കുറിച്ചുള്ള ഒരു റഫറണ്ടമാക്കി മാറ്റുന്നതിൽ കെ.സി വേണുഗോപാൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ പ്രചരണ തന്ത്രം വ്യക്തമായിരുന്നു; കുഴികൾ നിറഞ്ഞ ഹൈവേകൾ മുതൽ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകൾ വരെയുള്ള എൽഡിഎഫിന്റെ പോരായ്മകൾ തുറന്നുകാട്ടി. പ്രചരണം ജനകീയപ്രശ്നങ്ങളിൽ നിന്ന് വഴുതിപ്പോകാതെ നിലനിർത്തുന്നതിൽ കെ.സി വേണുഗോപാലിന്റെ ഇടപെടലുകൾ വിജയം കണ്ടു. ഈ സമീപനം നിലവിലെ സംസ്ഥാന ഭരണത്തിൽ നിരാശരായ വോട്ടർമാരെ ആകർഷിച്ചു.
അപശബ്ദത്തിന്റെ നേരിയ മുരളൽ പോലുമില്ലാത്ത തെരഞ്ഞെടുപ്പ് കോൺഗ്രസിനൊരു പുതുമയാണ്. പാർട്ടിയിലെ സ്ഥിരം കലഹപ്രിയർ നാവും വാലും മടക്കി മാളത്തിലിരുന്നതല്ലാതെ കുളം കലക്കാൻ ഇറങ്ങാൻ ധൈര്യപ്പെടാതെ ഇരുന്നു. കോൺഗ്രസിന്റെ നേതൃനിരയിലുള്ളവർ മുതൽ കീഴ്ഘടകങ്ങൾ വരെ എണ്ണയിട്ട യന്ത്രം പോലെ ചലിച്ചു. കെ.സി വേണുഗോപാൽ ചുമതലയേൽപ്പിച്ച പുതിയ കെ.പി.സി.സി നേതൃത്വം കഴിവ് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരിലേത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നയിക്കാൻ പൂർണ്ണസജ്ജരാണ് തങ്ങളെന്ന് അവർ അടിവരയിട്ടു. പുതിയ നേതൃത്വത്തെ അവതരിപ്പിച്ചതിന്റെ പേരിൽ കെ.സി വേണുഗോപാൽ നേരിട്ട പഴികളെല്ലാം അതോടെ പൂച്ചെണ്ടുകളായി മാറി.
ഒന്നിച്ചു നിന്നാൽ മുന്നോട്ടു പോകാം അല്ലെങ്കിൽ ഒന്നിച്ചു മുങ്ങാം എന്ന സന്ദേശവും കോൺഗ്രസുകാർ കഠിന പരിശ്രമം നടത്തിയാലേ കോൺഗ്രസിനെ തോൽപ്പിക്കാനാകൂ എന്ന ആപ്തവാക്യവും സ്ഥിരം കാലുവാരികൾക്ക് മനസിലാക്കിക്കൊടുക്കാൻ കെ.സി.വേണുഗോപാലിനായെന്ന് വേണം കരുതാൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാലിന്റെ പങ്ക് ഒരു മാസ്റ്റർക്ലാസ് ആയിരുന്നു. വിജയത്തിലേക്ക് പാർട്ടിയെ നയിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് കേരളത്തിലെ ഭാവി തെരഞ്ഞെടുപ്പുകളിൽ വിജയങ്ങൾക്കുള്ള ഒരു ബ്ലൂപ്രിന്റായി വർത്തിക്കും. ഒറ്റവാക്കിൽ പറഞ്ഞാൽ, നിലമ്പൂരിലെ വിജയം ആകസ്മികമല്ല. അത് കെ.സി. വേണുഗോപാൽ കൃത്യമായ തന്ത്രങ്ങളിലൂടെ രൂപകൽപ്പന ചെയ്തതാണ്.