രാജ്ഭവനിലെ പരിപാടികളിൽ നിന്ന് ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടികളിൽ നിന്ന് ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ സംസാരിക്കവേയാണ് ഗവർണർ ഭാരതാംബയിൽ നിലപാട് വ്യക്തമാക്കിയത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നടത്തിയ പരിപാടി മന്ത്രി ശിവൻകുട്ടി പ്രതിഷേധത്തിന്‍റെ ഭാഗമായി ബഹിഷ്കരിച്ചിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് രാജ്ഭവനിൽ പരിപാടി നടന്നത്. പരിപാടിയിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്കുതെളിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിച്ചതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

സർക്കാർ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ചടങ്ങ് ബഹിഷ്‍കരിച്ചത്. രാജ്ഭവൻ രാഷ്ട്രീയ പാർട്ടികളുടെ കുടുംബസ്വത്ത് അല്ല. രാജ്ഭവനെ രാഷ്ട്രീയ പാർട്ടിയുടെ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. താൻ ചെല്ലുമ്പോൾ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതാണ് കണ്ടത്. എന്നാൽ കാര്യപരിപാടിയിൽ പുഷ്പാർച്ചന ഇല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നേരത്തേ, രാജ്‍ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷി മന്ത്രി പി. പ്രസാദ് ബഹിഷ്‍കരിച്ചതും വിവാദമായിരുന്നു. ആർ.എസ്.എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയിൽനിന്ന് വിട്ടുനിന്നത്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയായിരുന്നു വിവാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *