പത്തനംതിട്ട: വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടുങ്ങിയ പർവതാരോഹകനായ പന്തളം പൂഴിക്കാട് സ്വദേശി ഷെയ്ഖ് ഹസൻ ഖാനും (38) ചെന്നൈ സ്വദേശിയായ സുഹൃത്തും സുരക്ഷിതരെന്ന് അധികൃതർ. ഇരുവരെയും കണ്ടെത്തിയതായി അലാസ്‌ക ഗവർണറുടെ ചീഫ് ഒഫ് സ്റ്റാഫ് ഗാലഗർ ഇന്ത്യൻ വിദേശമന്ത്രാലയത്തെ അറിയിച്ചു.ഹസനും സുഹൃത്തും ബേസ് ക്യാമ്പിലേയ്ക്ക് തിരിച്ചുള്ള യാത്രയിലാണെന്നും ഗാലഗർ വ്യക്തമാക്കി. ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. ഡെനാലി നാഷണൽ പാർക്കിലെ സൗത്ത് ഡിസ്‌ട്രിക്‌ട് റേഞ്ചറായ ടക്കർ ചെനോവത്ത് ഇവരോട് സംസാരിച്ചതായി ഡെനാലി ഡിസ്‌പാച്ചർ കോഡ് ജിഎൽ 193 സ്ഥിരീകരിച്ചു.
ഹസനും സുഹൃത്തും തനിയെ തിരിച്ചിറങ്ങുകയാണെന്നും റേഞ്ചർമാർ അവരുമായി നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുകയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.ഇക്കഴിഞ്ഞ പത്തിനാണ് ഹസനും സുഹൃത്തും 20310 അടി ഉയരമുള്ള കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്ന് ഷെയ്ഖ് ഹസൻ ഖാൻ മകനുമായി വീഡിയോ കോളിൽ സംസാരിച്ചതായി മാതാപിതാക്കളായ കൂട്ടംവെട്ടിയിൽ ദാറുൽകരാം വീട്ടിൽ അലി അഹമ്മദ് ഖാനും ഷാഹിദയും പറഞ്ഞിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
കൊടുമുടിയിലെ ശക്തമായ കൊടുങ്കാറ്റിൽ അകപ്പെട്ടെന്ന സന്ദേശം സാറ്റലൈറ്റ് ഫോണിന്റെ സഹായത്തോടെ ഹസൻ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷത്തിന് കൊടുമുടിയുടെ നെറുകയിൽ ഇന്ത്യൻ പതാകയും ബാനറും സ്ഥാപിക്കാനാണ് യാത്ര നടത്തിയത്. ഇരുവരെയും കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ആന്റോ ആന്റണി എം.പിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു.സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് അസി. സെക്ഷൻ ഓഫീസറായ ഷെയ്ഖ് ഹസൻ ഖാൻ പർവതാരോഹണത്തിൽ പരിശീലനം നേടിയിട്ടുണ്ട്. ഖദീജ റാണിയാണ് ഭാര്യ. മകൾ: ജഹനാര.