നിലമ്പൂർ: ഇടതുപക്ഷം ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ വ്യക്തത വരുത്തി നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ്. ഗോവിന്ദന്റെ പരാമർശം വിവാദമായതിനുപിന്നാലെയാണ് സ്വരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇടതുപക്ഷം ജനതാ പാർട്ടിയുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജനതാ പാർട്ടി ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് മനസിലായതോടെ മുൻമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ചരിത്ര പ്രഖ്യാപനം നടത്തിയിരുന്നുവെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.
ഇടതുപക്ഷം ജനതാ പാർട്ടിയുമായാണ് പ്രവർത്തിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ജനതാ പാർട്ടി ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്നുവെന്ന ആരോപണം ഉയർന്നുവരികയും പിന്നാലെയാണ് ഇഎംഎസ് നമ്പൂരിപ്പാട് ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്. ആർഎസ്എസിന്റെ വോട്ട് ഞങ്ങൾക്ക് വേണ്ടെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. പിന്നീട് ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസാണ്. ഇടതുപക്ഷം വർഗീയതയെ എതിർക്കുകയും മതനിരപേക്ഷതയെ എക്കാലവും ഉയർത്തിപിടിക്കുകയുമാണ് ചെയ്തിട്ടുളളത്’- എം സ്വരാജ് വ്യക്തമാക്കി. അടിയന്തരാവസ്ഥ ഘട്ടമായിരുന്നപ്പോൾ ഇടതുപക്ഷം ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞത്.
അടിയന്തരാവസ്ഥ, അർത്ഥ ഫാസിസത്തിന്റെ രീതിയിലായിരുന്നുവെന്നും അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ലെന്നും യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.അതേസമയം, നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന നിലമ്പൂർ മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ക്ഷേമ പെൻഷൻ വിവാദമടക്കം ചർച്ചയാക്കിയാണ് എം സ്വരാജ് വോട്ട് തേടിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഈ പ്രസ്‌താവനയാണ് ഇത്തവണ നിലമ്പൂരിൽ ഇടതുപക്ഷം പ്രധാന ആയുധമാക്കിയത്. കൈക്കൂലി എന്ന് പറഞ്ഞവരോട് ജനം കണക്ക് ചോദിക്കുമെന്ന് എം സ്വരാജ് പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നയിച്ച പ്രചാരണത്തിലൂടെ അവസാന നിമിഷം മത്സരം പ്രവചനാതീതമാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്ലാമി ബന്ധം ഭൂരിപക്ഷ, ക്രിസ്ത്യൻ സമുദായങ്ങളെ സ്വാധീനിച്ചാൽ നില കൂടുതൽ ഭദ്രമാവുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 10,000ത്തിനും 15,000ത്തിനും ഇടയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. മണ്ഡലത്തിൽ ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമുണ്ട്. ഇതിൽ ഭരണത്തിലുള്ള അഞ്ച് പഞ്ചായത്തുകളിൽ മേൽക്കോയ്മ നേടാൻ കഴിയുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.