മലപ്പുറം: പി.വി അൻവറിനെതിരെ വഞ്ചന ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വഞ്ചകൻ കാരണമാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയതെന്നും മുഖ്യമന്ത്രി നിലമ്പൂരിൽ പറഞ്ഞു.
ഏത് സ്ഥാനവും വഹിക്കാൻ യോഗ്യൻ ആയിട്ടുള്ള ആളാണ് സ്വരാജ്. ഞങ്ങൾ കാത്തിരിക്കുന്നു,സ്വരാജിനെ നിങ്ങൾ നിയമസഭയിലേക്ക് അയക്കുക. എൽഡിഎഫിന് പുറത്തുള്ള ആൾക്കാരും സ്വരാജിനെ സ്വാഗതം ചെയ്യുന്നു. സ്വാഭാവികമായും ഇത് വലിയ അങ്കലാപ്പ് എൽഡിഎഫിനെ എതിർക്കുന്നവരിൽ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിന് ഉണ്ടായ അങ്കലാപ്പ് ചെറുതല്ല. അവരുടെ നടപടികളും നിലപാടും കാണുമ്പോൾ അത് വ്യക്തമാണ്.അവരുടെ നടപടികളും നിലപാടും കാണുമ്പോൾ അത് വ്യക്തമാണെന്നും പിണറായി പറഞ്ഞു .
ക്ഷേമപ്രവർത്തനങ്ങളോട് എന്നും താൽപര്യക്കുറവ് കാണിച്ച പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ക്ഷേമപെൻഷൻ തുടങ്ങിയ കാലത്ത് കോൺഗ്രസ് അതിനെ എതിർക്കുകയായിരുന്നു. 2016ൽ യുഡിഎഫ് 100 വർധിപ്പിച്ചതൊഴിച്ചാൽ ബാക്കിയെല്ലാ വർധനവും നടത്തിയത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറാനെതിരായ ഇസ്രായേൽ ആക്രമണം ലോകസമാധാനം നശിപ്പിക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ എല്ലാ കാലത്തും തെമ്മാടി രാഷ്ട്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.