പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ അനന്തുവിന്റെ മരണം; നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആയുധമായി

0

നിലമ്പൂർ: കാട്ടുപന്നിയ്‌ക്ക് വേണ്ടി വച്ച കെണിയിൽ നിന്നും ഷോക്കേറ്റ് പത്താംക്ളാസ് വിദ്യാർത്ഥി അനന്തു മരിച്ചതിലെ പ്രതിഷേധം നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആയുധമായി. സംസ്ഥാന സർക്കാരിനെതിരെയും വനംവകുപ്പിനെതിരെയും പ്രതിപക്ഷം ശക്തമായ ആരോപണമുന്നയിക്കാൻ സംഭവം ഉപയോഗിക്കുകയാണ്. യുഡിഎഫ് ഗൂഢാലോചനയുടെ ഫലമാണ് വഴിക്കടവിലെ സംഭവമെന്നായിരുന്നു കഴിഞ്ഞദിവസം എൽഡിഎഫ് കേന്ദ്രങ്ങൾ ആരോപിച്ചത്. ഇതിനെതിരെ വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് ശക്തമായ മറുപടി നൽകി.

വസ്‌തുതകൾക്ക് നിരക്കാത്ത ആരോപണമാണ് സിപിഎം നടത്തിയതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും റെജി ജോസഫ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.പന്നിക്കെണിയിൽ വീണ് അനന്തു മരിച്ച സംഭവത്തിൽ എന്ത് ഗൂഢാലോചനയാണ് തങ്ങൾ നടത്തിയതെന്ന് പറയാനുള്ള മര്യാദ കാണിക്കണമെന്ന് റെജി ജോസഫ് ആവശ്യപ്പെട്ടു. പരാജയഭീതി കൊണ്ടാണ് സിപിഎം ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്നും റെജി ജോസഫ് പറഞ്ഞു.കുട്ടിയുടെ മരണം വച്ച് നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കോൺഗ്രസും യു.ഡി.എഫും കളിക്കുന്നതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടത്.

നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം. സ്വരാജും ഇതേ അഭിപ്രായം രേഖപ്പെടുത്തി. ഇന്നലെ സംഭവസ്ഥലത്ത് എത്തിയ സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവന്റെ വാഹനം യുഡിഎഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് തടഞ്ഞിരുന്നു. കുട്ടിയുടെ മരണംവച്ച് രാഷ്‌ട്രീയം കളിക്കുന്ന കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വമാണ് വ്യക്തമാകുന്നതെന്ന് വിജയരാഘവൻ ഇതിനോട് പ്രതികരിച്ചു.സംഭവത്തിന് തൊട്ടുപിന്നാലെ യുഡിഎഫ് പ്രതിഷേധം ഉയർന്നത് സർക്കാരിനെതിരായ ഗൂഢാലോചന ആണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ ആരോപിച്ചതോടെയാണ് അനന്തുവിന്റെ മരണത്തിലെ പ്രതിഷേധം രാഷ്‌‌ട്രീയ ആരോപണങ്ങൾക്ക് വഴിമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here