മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയപാതയിലെ അപാകതകൾ പിഎസി അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് പ്രശ്നമെന്ന് ചോദിച്ച അദ്ദേഹം, സർക്കാരിന് ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പേടിയാണെന്നും കുറ്റപ്പെടുത്തി. രാജ്ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയിലെ അപാകതകൾ പിഎസി അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് പ്രശ്നം? അഴിമതിയെ കുറിച്ചും, അപാകതകളെ കുറിച്ചും പഠിക്കാനുള്ള അധികാരം കെ സി വേണുഗോപാൽ അധ്യക്ഷനായ സമിതിക്കുണ്ട്. പാലാരിവട്ടം പാലത്തെ കുറിച്ച് എന്തെല്ലാം കോലാഹലങ്ങളായിരുന്നു? ദേശീയ പാതാ നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നിട്ടുണ്ട്. അഴിമതിയും ക്രമക്കേടും മൂടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണത്തെ എന്തിനാണ് സംസ്ഥാന സർക്കാർ ഭയക്കുന്നത്? എല്ലാവരും ഉൾപ്പെടുന്ന സമിതിയാണ് പി എ സിയെന്നും അദ്ദേഹം പറഞ്ഞു.
ഭാരത മാതാവിൻ്റെ ചിത്രം രാജ് ഭവനിൽ വയ്ക്കുന്നത് ശരിയല്ല. രാജ് ഭവൻ ഇത്തരം പരിപാടികൾക്ക് വേദിയാക്കരുത്. രാജ്ഭവൻ ആർ എസ് എസിന്റെ ആസ്ഥാനമാക്കരുത്. പിണറായി വിജയൻ ചുണ്ടനക്കാത്തത് എന്താണ്? പിവി അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ല. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ല. അൻവറിന് മുന്നിൽ യു ഡി എഫ് ഇനി വാതിൽ തുറക്കില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് താൻ മറുപടി പറയേണ്ടതില്ല.