കൊച്ചി: ലെെംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. രണ്ടുവകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലെെെംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി.
സമൂഹമാദ്ധ്യമങ്ങളിലൂടെ പലർക്കുമെതിരെ ബോബി ചെമ്മണ്ണൂർ നടത്തിയ ലെെംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴുകളും നിർണായകമാണ്. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേസിൽ ബോബി ചെമ്മണ്ണൂർ നേരത്തെ അറസ്റ്റിലായിരുന്നു. ജനുവരി എട്ടിന് വയനാട്ടിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹെെക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയത്. ജയിൽ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരുന്നു. മാർക്കറ്റിംഗിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു പ്രതികരണം. ആർക്കെങ്കിലും എപ്പോഴെങ്കിലും തന്റെ വാക്കുകൾ കൊണ്ട് വിഷമം ഉണ്ടായിട്ടിണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്