ബീഹാറിൽ വിവാഹവേദിയിൽ പതിനെട്ടുകാരിയായ വധുവിന് വെടിയേറ്റു

പട്‌ന: ബീഹാറിൽ വിവാഹവേദിയിൽ പതിനെട്ടുകാരിയായ വധുവിന് വെടിയേറ്റു. ബക്‌സർ സ്വദേശിയായ ആരതിക്കാണ് വെടിയേറ്റത്. ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായി ദീൻബന്ധുവാണ് വെടിയുതിർത്തത്. ഇയാൾ യുവതിയുടെ മുൻ കാമുകനാണെന്നാണ് പ്രാഥമികവിവരം. പ്രണയനൈരാശ്യമാകാം ആക്രമണത്തിനുപിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

വിവാഹവേദിയിൽ വരനോടൊപ്പം നിന്ന ആരതിയെ അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിവയ്‌ക്കുകയായിരുന്നു. വിവാഹച്ചടങ്ങൾക്കിടയിൽ വധുവിന്റെ സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിക്കടുത്തേയ്‌ക്ക് നീങ്ങുന്ന സമയത്താണ് വെടിവയ്‌പുണ്ടായത്. ആരതിയുടെ തൊട്ടടുത്തെത്തിയ പ്രതി വയറ്റിലാണ് വെടിവച്ചത്. ഇതോടെ ആളുകൾ ചിതറിയോടുകയായിരുന്നു.

പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, നില ഗുരുതരമായതിനാൽ പിന്നീട് വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ആക്രമത്തിനു ശേഷം ഒളിവിൽപ്പോയ ദീൻബന്ധുവിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. മുൻപ് മദ്യക്കടത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ദീൻബന്ധുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *