ലൗ ജിഹാദല്ല, പ്രണയവിവാഹം; വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കി മൊണാലിസയും ഫർമാനും

തിരുവനന്തപുരം: തങ്ങളുടെ വിവാഹത്തിന് പിന്നാലെ ഉയർന്ന ലൗ ജിഹാദ് ആരാേപണം നിഷേധിച്ച് മൊണാലിസ ഭോസ്ലെയും നടൻ ഫർമാൻ ഖാനും. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്നേഹിക്കാൻ മതം മാറേണ്ടതില്ലെന്നും തങ്ങൾ സ്വന്തം വിശ്വാസങ്ങളിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ഇരുവരും വ്യക്തമാക്കി. വിവാഹത്തിന് വേണ്ടി ആരും മതമൊന്നും മാറിയിട്ടില്ല. മൊണാലിസ ഹിന്ദുവായും ഫർമാൻ മുസ്ലിമായും തന്നെ തുടരും. മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ലെന്ന പ്രചാരണം തെറ്റാണെന്ന് തെളിയിക്കാൻ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും വാർത്താസമ്മേളനത്തിൽ ഹാജരാക്കി. മൊണാലിസയുടെ പിതാവ് കേരളത്തിലുണ്ടെങ്കിലും വിവാഹത്തിൽ പങ്കെടുത്തില്ല.
അദ്ദേഹം ഇപ്പോഴും പിണക്കത്തിലാണെന്നും പിന്നീട് സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിക്കുമെന്ന് മൊണാലിസ പറഞ്ഞു.’എന്റെ ഇഷ്ടപ്രകാരമാണ് ഞാൻ ഫർമാനെ വിവാഹം ചെയ്തത്. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് താല്പര്യമില്ലായിരുന്നു.
എന്റെ ആഗ്രഹപ്രകാരം ഹിന്ദു ആചാരത്തിലാണ് ഞങ്ങൾ വിവാഹിതരായത്.’ മൊണാലിസ വ്യക്തമാക്കി. പൂവാറിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. സർക്കാരിന്റെ കെ-സ്മാർട്ട് ആപ്പ് വഴി വിവാഹം രജിസ്റ്റർ ചെയ്തു. അമ്പലത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും പഞ്ചായത്ത് രേഖകളും കൈവശമുണ്ടെന്നും ഇവർ അറിയിച്ചു.
വിവാഹത്തിന് പിന്തുണ നൽകിയ മന്ത്രിമാർക്കും ഇരുവരും നന്ദി അറിയിച്ചു.പി. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ‘നാഗമ്മ’ എന്ന സിനിമയുടെ സെറ്റിലാണ് ഫർമാനും മൊണാലിസയും പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലായതും. ചിത്രത്തിൽ മൊണാലിസ നായികയും ഫർമാൻ വില്ലനുമായാണ് എത്തുന്നത്. കേരളത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണകളിൽ സന്തോഷമുണ്ട്. ഇവിടെത്തന്നെ താമസമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഫർമാൻ കൂട്ടിച്ചേർത്തു.



